Fikr blogs

Varam unit

Fikr blogs

Varam unit

കരുണ നിറഞ്ഞ വഴികാട്ടി മുഹമ്മദ്

കരുണ നിറഞ്ഞ വഴികാട്ടി മുഹമ്മദ്

Nabhan KC

ആഗോള ചരിത്രത്തിലെ ഇരുട്ടിനിടയിൽ പ്രകാശകിരണമായി പ്രത്യക്ഷപ്പെട്ട ദൂതനാണ് പ്രവാചകൻ മുഹമ്മദ് നബി(സ). അനീതിയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ലോകത്ത്, മനുഷ്യരാശിയെ അറിവിന്‍റെയും ധാർമ്മികതയുടെയും വെളിച്ചത്തിലേക്ക് വഴിനടത്തിയത് പ്രവാചകൻ തന്നെയാണ്. ‘വഹ്‌യ് കൈമാറ്റം’ അല്ലെങ്കിൽ അല്ലാഹുവിൽ നിന്ന് ലഭിച്ചത് മനുഷ്യരിലേക്ക് എത്തിക്കുക എന്നതിനപ്പുറം, അല്ലാഹുവിൽ നിന്ന് ലഭിച്ചത് ഭൂമിയിൽ സ്ഥാപിക്കുകയായിരുന്നു പ്രവാചകന് (സ) ചെയ്തിരുന്നത്. മനുഷ്യന്‍റെ ആത്മീയവും സാമൂഹികവുമായ ഉയർച്ചയ്ക്കായി ലോകവസാനം വരെ നിലനിൽപ്പുള്ള മഹാ സന്ദേശങ്ങളുടെ സംസ്ഥാപനം.

പ്രവാചകന്‍റെ സന്ദേശങ്ങൾ കേവലം വാക്കുകളിൽ ഒതുങ്ങിയിരുന്നില്ല, സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തിന് ശാശ്വതമായ മാതൃകയായി മാറി. ഉദാഹരണമായി, പതിവായി റസൂൽ (സ)യുടെ വീട്ടിന്റെ മുന്നിൽ മാലിന്യം നിക്ഷേപിച്ചിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു, പക്ഷെ ഒരിക്കലും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രവാചകൻ പ്രതികരിച്ചില്ല, എല്ലാം സഹിച്ചു. പക്ഷെ പിന്നീട്, അവൾ രോഗിയായി കിടക്കുമ്പോൾ അവളെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു പ്രവാചകൻ. ആ മഹാ വ്യക്തിത്വത്തെ ഇങ്ങനെയുള്ള സംഭവങ്ങളിലൂടെ ലോകം തിരിച്ചറിഞ്ഞു.

ജീവിതത്തിലെ പ്രതിസന്ധികളും പരീക്ഷണങ്ങളും തരണം ചെയ്യാനുള്ള പാഠങ്ങൾ തന്നെയാണ് പ്രവാചകന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. ബാല്യത്തിൽ തന്നെ അനാഥനായ അദ്ദേഹം, നാല്പതാം വയസ്സിൽ ഹിറാ ഗുഹയിൽ ജിബ്‌റീൽ (അ) മുഖാന്തരം ലഭിച്ച ദൈവിക സന്ദേശത്തിലൂടെ മനുഷ്യചരിത്രത്തിലെ മഹാദൗത്യം ഏറ്റെടുത്തു—സത്യവും നീതിയും കരുണയും നിറഞ്ഞൊരു ലോകം സൃഷ്ടിക്കുക.

"അദ്ദേഹത്തിന്‍റെ ജനനം, ലോകത്തിന്‍റെ അന്ധകാരത്തെ കീറി സത്യത്തിന്‍റെ വെളിച്ചം ഉദിച്ച മഹത്തായ ദിനമാണ്"

ഷിഅ്ബു അബീത്വാലിബ് താഴ്വാരാത്തിൽ വിശപ്പിനെത്തുടർന്ന് കുട്ടികളുടെ കരച്ചിലിൽ മലകൾ നടുങ്ങിയ ദിനങ്ങൾ പോലും അദ്ദേഹം ക്ഷമയോടെയും പ്രത്യാശയോടെയും നേരിട്ടു. “അല്ലാഹുവിന്‍റെ സഹായം അടുത്തുതന്നെ” എന്നായിരുന്നു പ്രവാചകന്‍റെ വാക്കുകൾ. ഒരിക്കൽ “അൽ അമീൻ” എന്ന് വിളിച്ചിരുന്നവർ തന്നെ പിന്നീട് വ്യാജനെന്നും കള്ളനെന്നും വിളിച്ചപ്പോൾ പോലും അദ്ദേഹം തളർന്നില്ല. താഇഫിൽ കല്ലേറ് മൂലം രക്തം വാർന്നൊഴുകിയപ്പോൾ പോലും, “ഇവർ അറിവില്ലാത്തതു കൊണ്ടാണ്, അല്ലാഹുവേ, അവരരൊട് ക്ഷമിക്കണമേ” എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രാർത്ഥന.

വേദനയുടെയും അന്യായത്തിന്‍റെയും നടുവിലും ക്ഷമിക്കാനുള്ള കരുത്ത് കണ്ടെത്തുക—ഇതാണ് പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നത്.

അദ്ദേഹത്തിന്‍റെ ജനനം, ലോകത്തിന്‍റെ അന്ധകാരത്തെ കീറി സത്യത്തിന്‍റെ വെളിച്ചം ഉദിച്ച മഹത്തായ ദിനമാണ്. വിശപ്പും അപമാനവും നഷ്ടവും രക്തവും പിന്നിലാക്കി, കരുണയും സ്നേഹവും നിറഞ്ഞ വഴികാട്ടിയായി മനുഷ്യരാശിക്ക് മുന്നിൽ അദ്ദേഹം നിന്നു.

ഇന്ന് പ്രവാചകന്‍റെ ജന്മദിനം ആചരിക്കുന്ന നിമിഷങ്ങളിൽ, വികാരങ്ങളിലെ ആവേശത്തിൽ മാത്രം നിന്നു പോകാതെ, അദ്ദേഹത്തിന്‍റെ ജീവിതത്തിലെ സഹനം, കരുണ, പ്രത്യാശ എന്നിവ നമ്മുടെ ജീവിതത്തിൽ പതിപ്പിക്കുകയാണ് യഥാർത്ഥ മൗലീദിന്‍റെ കർത്തവ്യം. പ്രവാചക ചര്യ ജീവതമാക്കുന്ന പ്രവാചക അനുയായികൾ ഉണ്ടാകുവാൻ ഓർമിപ്പിക്കുന്ന ദിവസം.

Nabhan KC

Nabhan KC

R

Create a free website with Framer, the website builder loved by startups, designers and agencies.