Fikr blogs

Varam unit

Fikr blogs

Varam unit

മുഹമ്മദെന്ന 'സൂപ്പർ ഹീറോ'

മുഹമ്മദെന്ന 'സൂപ്പർ ഹീറോ'

K SHABAS HARIS

"ലക്ഷം മലക്ക് സുജൂദിട്ട് നിൽക്കുന്ന

നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ...

ആകാശ ദേശങ്ങൾ 'ആലമുൽ ഗൈബുകൾ'(അദൃശ്യ പ്രപഞ്ചങ്ങൾ)

ആമിനയിക്ക് ഓമന കണ്ടതില്ലേ..."

('മിഅ്റാജ് രാവിലെ കാറ്റേ' എന്ന ഗാനത്തിൽ നിന്നുള്ള വരി)

മനുഷ്യർ കാര്യങ്ങൾ ഗ്രഹിക്കുന്നത് പഞ്ചേന്ത്രിയങ്ങളിലൂടെയാണ്. കാഴ്ച, കേൾവി, മണം, രുചി, സ്പർശം എന്ന അല്ലാഹു മനുഷ്യരിൽ സന്നിവേശിപ്പിച്ച കഴിവുകൾ വച്ച് പുറം ലോകത്തെ മനസ്സിലാക്കാനും അതിലൂടെ അനുഭവങ്ങളെ നിർമ്മിച്ചെടുക്കാനും മനുഷ്യന് സാധിക്കുന്നു. ഈ പഞ്ചേന്ത്രിയങ്ങളുടെ സാധ്യതകളും, പരിമിതികളും എല്ലാ മനുഷ്യരിലും ഒരേ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഒന്നായതിനാൽ മനുഷ്യർ ഗ്രഹിക്കുന്ന കാര്യങ്ങളും, അതിലൂടെ നിർമ്മിക്കപ്പെടുന്ന അനുഭവങ്ങളും ഒന്നായി തീരുന്നു. മുളക് എരിവായിയും, പഞ്ചുസാര മധുരമായും മനുഷ്യ നാവുകൾ രുചിച്ചറിയുന്നത് പോലെ. ഈ ഏകശിലാത്മക സ്വഭാവത്തിൽ നിർമ്മിക്കപ്പെടുന്ന അനുഭവങ്ങളിൽ നിന്നുള്ള ബോധ്യങ്ങളാണ് മനുഷ്യരുടെ യുക്തിയുടെ അടിസ്ഥാനം തന്നെ. അഥവാ, മുളകിൽ നിന്ന് മധുരവും, പഞ്ചുസാരയിൽ നിന്ന് എരിവും വരില്ലെന്ന ബോധ്യം പോലെ... മനുഷ്യന്റെ പഞ്ചേന്ത്രിയങ്ങൾക്ക് പരിമിതികളുള്ളത് കൊണ്ട് തന്നെ അവൻ ഗ്രഹിക്കുന്ന കാര്യങ്ങൾക്കും പരിമിതികളുണ്ടെന്ന് തീർച്ച. ആയതിനാൽ, പഞ്ചേന്ത്രിയങ്ങളിലൂടെ ഗ്രഹിച്ച കാര്യങ്ങളാൽ നിർമ്മിക്കപ്പെട്ട അനുഭവങ്ങൾ വച്ചോ, അതിൽ നിന്ന് നിർമ്മിക്കപ്പെട്ട ബോധ്യങ്ങളിൽ നിന്ന് ഉരുതിരിഞ്ഞ് വന്ന യുക്തി വച്ചോ പഞ്ചേന്ത്രിയങ്ങൾക്കതീതമായിട്ടുള്ള ഒന്നിനെ മനസ്സിലാക്കാൻ സാധിക്കുകയില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. യുക്തിയെ നിർമ്മിക്കുന്ന ഘടകങ്ങൾക്ക് പരിമിതികളുള്ളത് കൊണ്ട് തന്നെ യുക്തിക്കപ്പുറത്തുള്ള യഥാർത്ഥ്യങ്ങളെ യുക്തി വച്ച് സ്ഥാപിക്കാനോ, നിഷേധിക്കുവാനോ സാധിക്കുകയില്ലെന്ന് ചുരുക്കം. അപ്പോൾ പിന്നെ ഈ യഥാർത്ഥ്യങ്ങളെ എങ്ങനെ തിരിച്ചറിയാനും, ഗ്രഹിക്കാനും സാധിക്കും? അവിടെയാണ് ഇസ്ലാമിന്റെയും, ഇസ്ലാമിലെ രിസാലത്തിന്റെയും (പ്രവാചകത്വത്തിന്റെയും) പ്രസക്തി.

"മനുഷ്യ നിർമ്മിത വ്യവസ്ഥയാൽ നിയന്ത്രിക്കപ്പെട്ടിരുന്ന സമൂഹത്തെ സൃഷ്ടാവിൽ നിന്നുള്ള ദർശനത്തെ അടിസ്ഥാനമാക്കി കൊണ്ടുള്ള മറ്റൊരു ജീവിത വ്യവസ്ഥയിലേക്ക് ഈ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യർ ക്ഷണിക്കുന്നതിന് പറയുന്നതാണ് 'രിസാലത്ത്' അഥവാ, പ്രവാചകത്വം."

ഇബ്നു തുഫൈലിന്റെ നോവൽ മലയാളത്തിൽ


പഞ്ചേന്ത്രിയങ്ങൾക്ക് നമ്മെ സൃഷ്ടാവ് ഉണ്ടെന്നുള്ള ബോധ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചെന്ന് വരാം. ഖുർആനിൽ ഒരുപാടിടത്ത് പഞ്ചേന്ത്രിയങ്ങളിലൂടെ സൃഷ്ടാവിനെ കണ്ടെത്താൻ ആഹ്വാനം ചെയ്യുന്നത് കാണാം. "ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് മനസ്സുകളുണ്ട്, അത് ഉപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുകയില്ല. അവർക്ക് കണ്ണുകളുണ്ട്, അത് ഉപയോഗിച്ച് അവർ കണ്ടറിയുകയില്ല, അവർക്ക് കാതുകളുണ്ട്, അത് ഉപയോഗിച്ച് അവർ കേട്ട് മനസ്സിലാക്കുകയില്ല. അവർ കാലികളെ പോലെയാകുന്നു, അല്ല അതിലും താഴ്ന്നവർ! അവരാകുന്നു ശ്രദ്ധയില്ലാത്തവർ" (സൂറ അഅ്റാഫ് : 179). അഥവാ, ദൈവിക വെളിപാടുകളോ, വേദ ഗ്രന്ഥങ്ങളോ ദൈവമുണ്ട് എന്ന് മനുഷ്യന് കണ്ടെത്താൻ ആവശ്യമില്ല എന്ന് സാരം. അതിന് മനുഷ്യന്റെ പഞ്ചേന്ത്രിയങ്ങളും അതിലൂടെ നിർമ്മിക്കപ്പെടുന്ന ബോധ്യങ്ങളെയോ, അറിവുകളെയോ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ ദൈവാസ്ഥിത്വം മനുഷ്യർക്ക് വെളിവാകും. എന്നാൽ ഈ സൃഷ്ടാവ് നമ്മെ സൃഷ്ടിച്ചതിന്റെ ഉദ്ദേശവും, സൃഷ്ടാവിന്റെ അസ്ഥിത്വത്തിന്റെ സവിശേഷതകളും മനുഷ്യ ബുദ്ധി കൊണ്ടോ യുക്തി കൊണ്ടോ തിരിച്ചറിയുക സാധ്യമല്ല. ഇവിടെയാണ് 'രിസാലത്ത്' (പ്രവാചകത്വം) പ്രസക്തമാകുന്നത്. ഇബ്നു തുഫൈലിന്റെ 'ഹയ്യ് ഇബ്നു യഖ്ളാൻ' എന്ന നോവലിന്റെ ഇതിവൃത്തം തന്നെ ഈയൊരു സംഗതിയാണ്. മനുഷ്യന്റെ ബുദ്ധി കൊണ്ട് കണ്ടെത്താവുന്ന ദൈവത്തെ കുറിച്ചുള്ള വിശദീകരണവും, മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശവും, ലക്ഷ്യവും എല്ലാ കാലത്തെ എല്ലാ സമൂഹങ്ങളിലെയും മനുഷ്യരിൽ നിന്ന് തന്നെയുള്ള ഒരു മനുഷ്യനെ പ്രത്യേകം തെരഞ്ഞെടുത്ത് സൃഷ്ടാവ് തന്നെ വിശദീകരിച്ച് കൊടുക്കുന്നു. ഇങ്ങനെ വിശദീകരിക്കപ്പെടുന്ന കാര്യങ്ങൾ ആ മനുഷ്യൻ സമൂഹത്തിലെ മറ്റു മനുഷ്യർക്ക് എത്തിച്ചു കൊടുക്കുന്നു. അത് വരെ മനുഷ്യ നിർമ്മിത വ്യവസ്ഥയാൽ നിയന്ത്രിക്കപ്പെട്ടിരുന്ന സമൂഹത്തെ സൃഷ്ടാവിൽ നിന്നുള്ള ദർശനത്തെ അടിസ്ഥാനമാക്കി കൊണ്ടുള്ള മറ്റൊരു ജീവിത വ്യവസ്ഥയിലേക്ക് ഈ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യർ ക്ഷണിക്കുന്നതിന് പറയുന്നതാണ് 'രിസാലത്ത്' അഥവാ, പ്രവാചകത്വം.

"പുതിയ കാലത്ത് അത്ഭുതങ്ങൾ കാണിച്ച് ജനങ്ങളെ പൌരോഹിത്യത്തിന്റെ അടിമകളാക്കുമ്പോൾ, പ്രവാചകന്മാർ അത്ഭുതങ്ങൾ കാണിച്ചത് സകലമാന അടിമത്വങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുന്നതിനായിരുന്നു. "

ലോകാവസാനം വരെയുള്ള സകല മനുഷ്യർക്കുമുള്ള ദൈവിക ദർശനത്തെ മനുഷ്യരിലേക്ക് എത്തിക്കാനായി ഏറ്റവും ഒടുവിലായി തെരഞ്ഞെടുക്കപ്പെട്ട പ്രവാചകനാണ് പ്രവാചകൻ മുഹമ്മദ് (സ).

ഇസ്ലാം പരിചയപ്പെടുത്തുന്ന സൃഷ്ടാവായ അല്ലാഹു (ദൈവത്തിന്റെ അറബി പദം) ഏകനും, എല്ലാറ്റിനും കഴിവുള്ളവനുമാണ്. അല്ലാഹു അല്ലാത്തതെല്ലാം അവന്റെ സൃഷ്ടികളാകുന്നു. ആ സൃഷ്ടികളിൽ അടങ്ങിയിട്ടുള്ള സാധ്യതകളും, പരിമിതികളും അവന്റെ സൃഷ്ടിയാകുന്നു. ഇങ്ങനെ അവന്റെ അനേകം സൃഷ്ടികളിൽ അവനെ മാത്രം ഇബാദത്ത് (കീഴ് വണങ്ങുക) ചെയ്യുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടിയാകുന്നു മനുഷ്യൻ. സൃഷ്ടാവിനെ എങ്ങനെ ഇബാദത്ത് ചെയ്യണമെന്ന് മനുഷ്യരെ പഠിപ്പിക്കാനായി തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാർ അവരുടെ പഞ്ചേന്ത്രിയങ്ങൾ കൊണ്ട് അത് വരെ അവരോ അവരുടെ സമൂഹത്തിലെ മറ്റുള്ളവരോ ഗ്രഹിക്കുകയോ, മനസ്സിലാക്കുകയോ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ഗ്രഹിക്കുകയും, മനസ്സിലാക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ യുക്തിയെ പുനർ നിർമ്മിച്ച് തങ്ങൾക്ക് ബോധ്യമായ കാര്യം സമൂഹത്തിലെ മറ്റു മനുഷ്യർക്ക് എത്തിച്ചു നല്കിയിരുന്നു എന്നത് ചരിത്രത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാവുന്ന ഒന്നാണ്. അതിഭൌതികമായിട്ടുള്ള അസ്ഥിത്വത്തെയും, ആ അസ്ഥിത്വത്തിൽ നിന്നുള്ള ദർശനത്തെയും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രവാചകരിൽ ചിലർക്ക് അല്ലാഹു അതിമാനുഷികമായ ചില കഴിവുകൾ നൽകിയത് അവരുടെ പ്രവാചകത്വത്തിനുള്ള തെളിവായിട്ടാണ്. പക്ഷെ അപ്പോൾ പോലും മനുഷ്യനെന്ന പരിമിതിക്കകത്ത് പ്രവാചകരൊക്കെയും നിലനിർത്താൻ അല്ലാഹു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ അത്ഭുത പ്രവർത്തികൾ പ്രവാചകന്മാർ ഉപയോഗിച്ചതാവട്ടെ അല്ലാഹുവിന്റെ കഴിവിനെയും, അസ്ഥിത്വത്തെയും മനുഷ്യർക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ വേണ്ടി മാത്രമായിരുന്നു. അവർ ഒരിക്കൽ പോലും സ്വന്തത്തെ സ്ഥാപിക്കുന്നതിനോ, ഭൌതിക നേട്ടങ്ങൾക്കൊ ഇത്തരത്തിലുള്ള അത്ഭുത പ്രവർത്തികൾ കാണിച്ചിരുന്നില്ലെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു.

പുതിയ കാലത്ത് അത്ഭുതങ്ങൾ കാണിച്ച് ജനങ്ങളെ പൌരോഹിത്യത്തിന്റെ അടിമകളാക്കുമ്പോൾ, പ്രവാചകന്മാർ അത്ഭുതങ്ങൾ കാണിച്ചത് സകലമാന അടിമത്വങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുന്നതിനായിരുന്നു. ഇത്തരത്തിൽ മുഹമ്മദ് നബി (സ)യും അത്ഭുതങ്ങൾ കാണിച്ചതായി ഖുർആനും, ഹദീസും സാക്ഷ്യപ്പെടുത്തുന്നു.

"സകല ലോകങ്ങൾക്കും കാരുണ്യം/അനുഗ്രഹം ആയി കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല". ഒരാൾക്ക് നമ്മൾ അനുഗ്രഹമോ, കാരുണ്യമോ ആയിത്തീരുന്നത് അയാളുടെ നിലനിൽപ്പിന് തന്നെ നമ്മൾ അർത്ഥം പകരുമ്പോഴാണ്, അയാളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി നമ്മൾ പരിഹാരം ചൊല്ലി കൊടുക്കുമ്പോളാണ്. ഈ സൂക്തത്തിൽ സകല മനുഷ്യർക്കും കാരുണ്യം എന്നല്ല അല്ലാഹു പറഞ്ഞത്. പൊതുവേ ഭൂമിയെ കുറിച്ച് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കായ 'അർദ്' എന്ന പദവുമല്ല അല്ലാഹു ഉപയോഗിച്ചത്. 'ആലം' എന്ന അറബി വാക്കിന്റെ ബഹുവനചനമായ 'ആലമീൻ' എന്നതാണ്. അതിന്റെ അർത്ഥം സകല പ്രപഞ്ചം എന്നതാണ്. അല്ലാഹു സൃഷ്ടിച്ചിട്ടുള്ള, മനുഷ്യൻ ഇത് വരെ കണ്ടെത്തിയതും, കണ്ടെത്താത്തതും, കണ്ടെത്താനിരിക്കുന്നതും, ഒരിക്കലും കണ്ടെത്താൻ സാധ്യമല്ലാത്തതുമായ സകല പ്രപഞ്ചങ്ങളുടെ നിലനിൽപ്പിനുള്ള അർത്ഥവും, അവരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരവുമായിരുന്നു മുഹമ്മദ് (സ്വ)യും അദ്ദേഹത്തിന് അവതീർണ്ണമായ ഖുർആനും! നബി (സ്വ)യുടെ പഞ്ചേന്ത്രിയങ്ങൾ ഭൂമിക്ക് താഴെയുള്ളതും, ആകാശത്തിന് മുകളിലുള്ളതും അതിനിടയിലുളതുമായ റബ്ബിന്റെ സൃഷ്ടികളെ അനുഭവിച്ചിരുന്നുവെന്നതിന് ചരിത്രം സാക്ഷി! 'ഇസ്റാഅ്-മിഅ്റാജ്' (മുഹമ്മദ് നബിയുടെ ആകാശ യാത്ര) അനേകം ഉദാഹരണങ്ങളിൽ ഒന്ന് മാത്രം. റബ്ബിന്റെ അർഷ് വരെയും അല്ലാഹുവിന്റെ റസൂലിന്റെ കാഴ്ച നീണ്ടിരുന്നില്ലേ?! ഇത്തരത്തിൽ തന്നിൽ സംഭവിച്ച അതിഭൌതികമായ സംഭവങ്ങളിൽ നിന്ന് പുതിയ കാര്യങ്ങൾ ഗ്രഹിക്കുകയും, അത് വച്ച് സമാന്തര യുക്തിയെ നിർമ്മിച്ചെടുക്കുകയും ചെയിത പ്രവാചകൻ എന്നാൽ മനുഷ്യനായി ജീവിച്ച്, മനുഷ്യനായി തന്നെ മരിക്കുവാൻ തന്റെ ജീവിതത്തിൽ ഏറെ ശ്രദ്ധിച്ചിരുന്നു.

അത്ഭുതങ്ങൾ കാണിച്ച/കാണിക്കുന്ന മനുഷ്യരുടെ കഥകൾ പുതിയ കാലത്ത് കേൾക്കുമ്പോൾ വ്യക്തിപരമായി അതിനെ 'യുക്തി' വച്ച് പരിഹസിച്ച് കളയുവാൻ സന്നദ്ധനാവാറില്ല. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനായത് കൊണ്ട് തന്നെ ചിലപ്പോൾ മറ്റു മനുഷ്യരിൽ നമ്മുടെ യുക്തി കൊണ്ട് വ്യാഖ്യാനിക്കാവുന്ന സംഗതികൾക്കപ്പുറമുള്ള ചിലത് അവൻ സംഭവിപ്പിച്ചെന്ന് വരാം. ആധുനിക മനശ്ശാസത്രമോ, തത്ത്വചിന്തയോ യുക്തിക്ക് നിരയിക്കുന്ന രീതിയിൽ അതിനെ വ്യാഖാനിച്ചൊപ്പിച്ചാലും ഇല്ലെങ്കിലും അത് സംഭവിക്കുന്ന മനുഷ്യന്റെ 'റിയാലിറ്റിയിൽ' അത് സംഭവിക്കുന്നുണ്ട് എന്ന് നാം തിരിച്ചറിയുക. പ്രശ്നം മനുഷ്യരിൽ അത്ഭുതങ്ങൾ സംഭവിക്കുന്നതിൽ അല്ല, ഈ സംഭവിച്ചു എന്ന് പറയപ്പെടുന്ന/വിശദീകരിക്കപ്പെടുന്ന അത്ഭുതങ്ങൾ എന്തിന് ഉപയോഗിക്കപ്പെടുന്നു എന്നതിലാണ്. അത് പൌരോഹിത്യത്തെ സ്ഥാപിക്കുന്നതിനോ, ജനങ്ങളെ അടിമകളാക്കി വെക്കുന്നതിനോ, ഭൌതിക നേട്ടങ്ങൾക്കോ വേണ്ടിയാണെങ്കിൽ അതാണ് എതിർക്കപ്പെടേണ്ടത്.

പുതിയ കാല ഭാഷയിൽ നമ്മെ അന്ധകാരത്തിൽ നിന്നും രക്ഷിക്കാനായി അല്ലാഹു തെരഞ്ഞെടുത്ത 'സൂപ്പർ ഹീറോ'യാണ് മുഹമ്മദ് നബി (സ). അദ്ദേഹം സൂപ്പർ ഹീറോ ആയത് കൊണ്ട് തന്നെ അത്ഭുതങ്ങൾ കാട്ടുകയും ചെയിതു, എന്നാൽ ഒരിക്കൽ പോലും ആ അത്ഭുതങ്ങൾ വച്ച് അദ്ദേഹം ഭൌതിക നേട്ടം ഉണ്ടാക്കിയില്ലെന്ന് ഓർക്കുക. അദ്ദേഹത്തെ 'സൂപ്പർ ഹീറോ'വാക്കിയ ഖുർആനെന്ന ഗ്രന്ഥം അദ്ദേഹം നമുക്ക് നല്കി പോവുകയും ചെയിതു. അദ്ദേഹം ഈ മുഴുവൻ പ്രപഞ്ചത്തെയും ആ ഗ്രന്ഥം വച്ച് രക്ഷിച്ചത് പോലെ, അദ്ദേഹത്തിൽ വിശ്വസിക്കുന്ന സമുദായം എന്ന നിലയിൽ നമുക്കും ആ ഗ്രന്ഥം വായിച്ച്, പറ്റാവുന്ന പോലെ 'സൂപ്പർ ഹീറോ'വായി തീരാം, കാലഘട്ടം തീർക്കുന്ന അന്ധകാരങ്ങളോട് അത് വച്ച് കലഹിക്കാം, ഇതിനിടയിൽ എപ്പോഴെങ്കിലും 'അത്ഭുതങ്ങൾ' സൃഷ്ടിക്കാൻ നമുക്കും അവസരം ലഭിക്കുകയാണെങ്കിൽ നബി (സ) ചെയ്ത പ്രകാരം ആ അത്ഭുതങ്ങൾ മനുഷ്യരുടെയും, സകലമാന പ്രപഞ്ചങ്ങളുടെയും മോചനത്തിനായി ഉപയോഗപ്പെടുത്താം.

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.