Fikr blogs

Varam unit

Fikr blogs

Varam unit

ബാബരിയുടെ രാഷ്ട്രീയം

ബാബരിയുടെ രാഷ്ട്രീയം

Sahal Ashraf

1992 ഡിസംബർ 6, നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ് തീവ്ര ഹിന്ദുത്വവാദികൾ തകർത്ത ദിവസം. വർഷങ്ങൾ കടന്നു പോയി 2025-ൽ എത്തുമ്പോൾ, 33 വർഷത്തെ രാഷ്ട്രീയവും സാമൂഹിക വ്യവസ്ഥയും അതിന് മുമ്പുള്ള ചരിത്രവും നമ്മളോട് എന്താണ് വിളിച്ചു ഓതുന്നത്.


ബാബറിന്റെ ശവകുഠീരം (Source: - https://en.wikipedia.org/)


1528 മുഗൾ സാമ്രാജ്യം ബാബർ ഭരിക്കുന്ന കാലത്ത് അന്നത്തെ അവാദ് പ്രൊവിൻസിലെ ഗവർണറായ മിർ ഭാക്കി പണിത പള്ളിയായിരുന്നു ബാബരി മസ്ജിദ്. ബാബറിനോടുള്ള ബഹുമാനത്താൽ വന്ന പേരാണ് ബാബരി. ബാബരിയുടെ ചരിത്രം 1992-ലോ അല്ലെങ്കിൽ അധ്വാനി രഥയാത്ര പ്രഖ്യാപിക്കുമ്പോഴോ തുടങ്ങുന്ന ഒന്നല്ല. റെക്കോർഡ് ചെയ്ത രേഖകൾ പ്രകാരം 1500-കളിൽ പണിത ഈ മസ്ജിദിന്റെ മേൽ 1853-ലാണ് ആദ്യമായി അവകാശവാദം ഉന്നയിക്കുന്നത്. അന്ന് ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ സമരപോരാട്ടത്തെ അടിച്ചമർത്താൻ പറ്റിയ ഏറ്റവും നല്ല അവസരമായിരുന്നു ബാബരി വിഷയം. ഇന്ത്യയിലെ രണ്ട് സമൂഹങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കി ഭരിക്കുക. അങ്ങനെ 1859-ൽ ആ തർക്കത്തിന് പരിഹാരമായി ബ്രിട്ടീഷ് സർക്കാർ പള്ളിയുടെ സ്ഥലത്തെ രണ്ടായി വേർതിരിച്ചു. പള്ളിയുടെ അകം മുസ്ലിം സമൂഹത്തിനും, പുറം ഹിന്ദു സമൂഹത്തിനും. പ്രബല സമൂഹങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാൻ ഇങ്ങനെയുള്ള പ്രാദേശിക തർക്കങ്ങളെ ബ്രിട്ടീഷുകാർ മുതലെടുത്തിരുന്നു. 1800-കളിലെ ബാബരിയെ സംബന്ധിച്ചുള്ള രാഷ്ട്രീയം പ്രാദേശിക തർക്കങ്ങളിൽ നിന്ന് ഉടലെടുത്തതും, ബ്രിട്ടീഷ് ഭരണത്തിന്റെ നിലനില്പിന് വേണ്ടിയുള്ള 'ഭിന്നിപ്പ് രാഷ്ട്രീയവും' ഉൾകൊള്ളുന്നതാകുന്നു.

"1800-കളിലെ ബാബരിയെ സംബന്ധിച്ചുള്ള രാഷ്ട്രീയം പ്രാദേശിക തർക്കങ്ങളിൽ നിന്ന് ഉടലെടുത്തതും, ബ്രിട്ടീഷ് ഭരണത്തിന്റെ നിലനില്പിന് വേണ്ടിയുള്ള 'ഭിന്നിപ്പ് രാഷ്ട്രീയവും' ഉൾകൊള്ളുന്നതാകുന്നു".


സ്വാതന്ത്രാനന്തര ബാബരി

ഇന്നത്തെ ബാബരിയുടെ രാഷ്ട്രീയത്തിന്റെ ഉടലെടുപ്പ് തുടങ്ങുന്നത് ഇന്ത്യ സ്വതന്ത്രമായതിന് ശേഷവുമാണ്. ഡിസംബർ 23, 1949-ന് ബാബരി മസ്ജിദ് ഒരു തർക്കഭൂമി പ്രദേശമായി മാറി. പോലീസ് റെക്കോർഡ് പ്രകാരം തീവ്രഹിന്ദുത്വ വാദികൾ പള്ളിക്കകത്ത് രാമന്റെ വിഗ്രഹം സ്ഥാപിച്ചതോടെ തർക്കം ഉടലെടുക്കുകയും, അങ്ങനെ പള്ളി അടച്ചിടാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. അന്ന് മുതൽ ബാബരി മസ്ജിദിലെ മുസ്ലിം ആരാധന കർമ്മങ്ങൾ അവസാനിച്ചു, പക്ഷെ അപ്പോഴും പള്ളിയുടെ പുറത്ത് ഹിന്ദു സമൂഹം ആരാധന തുടരുന്നുണ്ടായിരിന്നു. ഇതായിരുന്നു സ്വാതന്ത്രാനന്തര ഇന്ത്യയുടെ നീതിവ്യവസ്ഥ എന്ന് പറയുന്നത് - ഒരു തർക്കപ്രദേശത്ത് ഒരു സമൂഹത്തിന്റെ മാത്രം ആരാധന അല്ലെങ്കിൽ അവകാശം നിഷേധിക്കപെടുക. അവിടെ നിന്ന് തുടങ്ങുകയാണ് സ്വതന്ത്ര ഇന്ത്യൻ സമൂഹത്തിലെ ബാബരിയുടെ രാഷ്ട്രീയവും മുസ്ലിം സമൂഹത്തിന് മേലുള്ള അനീതിയും. അങ്ങനെ ബാബരി മസ്ജിദ് ഇന്ത്യ കണ്ട ഏറ്റവും വലിയ തർക്ക പ്രദേശമായി മാറുന്നതിനോടൊപ്പം, ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ മുദ്രാവാക്യവുമായി മാറി.

അഭിരാം ദാസ് - ബാബരി മസ്ജിദിൽ രാമന്റെ വിഗ്രഹം സ്ഥാപിച്ച ആൾ.


വർഷങ്ങൾ കടന്നു പോയി, ബാബരി വീണ്ടും ചർച്ചയാവുന്നത് 1984-ലാണ്. തർക്കഭൂമി പ്രദേശമായി നിൽക്ക തന്നെ വി.എച്ച്.പി ബാബരിയുടെ മണ്ണിൽ അമ്പലം പണിയുന്നതുമായി ബന്ധപെട്ട് കൊണ്ട് കമ്മിറ്റി രൂപീകരിക്കുന്നു. വിചത്രമെന്തെന്ന് വെച്ചാൽ, 1986-ൽ അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ അനുവാദത്തോടെ പള്ളിയുടെ ഗേറ്റ് ഹിന്ദു സമൂഹത്തിന് പ്രാർത്ഥിക്കാൻ തുറന്നു കൊടുത്തു. 1987-ലെ തെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വ വാദികളുടെ വോട്ട് ഉറപ്പിക്കാൻ നടപ്പിലാക്കിയ കരാർ ആയിരിന്നു അത്. ബി.ജെ.പി രൂപീകരിക്കപ്പെട്ടിട്ടും അങ്ങനെ ചരിത്രത്തിൽ ആദ്യമായും അവസാനമായും ആർ.എസ്.എസ് സ്വന്തം പാർട്ടിയെ പിന്തുണക്കാതെ കോൺഗ്രസിനെ പിന്തുണച്ചു. മുസ്ലിം സമൂഹത്തിന്റെ വിധി തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയും പള്ളിയും സർക്കാർ പിന്തുണയോടെ ഹിന്ദുത്വ വാദികൾ കയ്യേറുന്നതും കണ്ട് ഇരിക്കാനായിരിന്നു. തങ്ങളുടെ അധികാര നിലനിൽപിന് വേണ്ടി ഒരു സമൂഹത്തിനെ ഒറ്റ് കൊടുത്ത കോൺഗ്രസിനെ പിന്തുണക്കേണ്ടി വരുന്ന ഒരു ഗതികേട് കൂടി മുസ്ലിം സമൂഹം സഹിക്കേണ്ടി വന്നു.

"തങ്ങളുടെ അധികാര നിലനിൽപിന് വേണ്ടി ഒരു സമൂഹത്തിനെ ഒറ്റികൊടുത്ത കോൺഗ്രസിനെ പിന്തുണക്കേണ്ടി വരുന്ന ഒരു ഗതികേട് കൂടി മുസ്ലിം സമൂഹം സഹിക്കേണ്ടി വന്നു."

ബാബരിയുടെ മണ്ണിലെ അമ്പലം എന്ന പ്രോജക്ടിന്റെ അടുത്ത ഘട്ടമായിരുന്നു 1980-കളിൽ പ്രദർശനം ആരംഭിച്ച രാമായണം സീരിയൽ. സർക്കാർ ചാനൽ ആയിരുന്നിട്ടും, അത് ഒരു ഹിന്ദുത്വ പ്രൊജക്റ്റാണ് എന്ന് അറിഞ്ഞിട്ടും അതിന് സമ്മതം നൽകിയത് കോൺഗ്രസ് ആയിരിന്നു എന്ന് നമ്മൾ മറക്കരുത്. ആ സീരിയലോട് കൂടി അമ്പല ഭൂമി എന്ന വാദം രാമന്റെ ജന്മ ഭൂമി എന്നായി. അങ്ങനെ ആ വാദം ഉയർത്തി കൊണ്ട് 1990-ൽ ബി.ജെ.പി നേതാവ് ലാൽ കൃഷ്ണ അധ്വാനിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ബാബരിയുടെ മണ്ണിൽ അമ്പലം പണിയണം എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് രഥയാത്ര സംഘടിപ്പിച്ചു. ഈ യാത്രയോട് കൂടിയാണ് ബി.ജെ.പി ഒരു ദേശിയ പാർട്ടിയും അധികാര പാർട്ടിയുമായി മാറി തുടങ്ങുന്നത്. അങ്ങനെ ആ യാത്ര 1992 ഡിസംബർ ആറിന് ബാബരിയുടെ മണ്ണിൽ എത്തി. ഒന്നര ലക്ഷത്തോളം വരുന്ന പ്രവർത്തകർ തങ്ങൾക്ക് കിട്ടിയ നിർദേശ പ്രകാരം പള്ളി പൊളിക്കാനുള്ള ആയുധങ്ങളുമായിട്ടാണ് വന്നത്. പള്ളി പൊളിക്കുന്ന ദൃശ്യം മാധ്യമങ്ങൾ പകർത്തിയാൽ അത് പുറത്തു പോവാതിരിക്കാനുള്ള സംഘത്തെ പോലും അന്ന് ബി.ജെ.പി നിശ്ചയിരിച്ചിരിന്നു. ഇപ്പുറം കേന്ദ്രത്തിലും യു.പിയിലും അധികാരത്തിൽ ഇരിക്കുന്നത് കോൺഗ്രസ്സായിരുന്നു. അന്ന് അവിടെ സന്നിദ്ധമായ സുരക്ഷാ സേന അംഗങ്ങൾക്ക്, പള്ളി തകർക്കാൻ ശ്രമിക്കുന്നവരെ തടയണം എന്ന നിർദേശം നൽകാതെ, ഹിന്ദുത്വ വാദികൾക്ക് എല്ലാം എളുപ്പമാക്കി. അങ്ങനെ ഇന്ത്യയിലെ മുഴുവൻ സംവിധാനങ്ങളും ഒരു പോലെ കൈകോർത്തു കൊണ്ട് തകർത്ത നീതിയുടെ പേരായി ബാബരി മാറി.

രാജീവ്‌ ഗാന്ധി (ഇടത്) എൽ.കെ അധ്വാനി (വലത്)


ബാബരിയെ തകർത്തതിൽ ശരിക്കും ബി.ജെ.പിയെ പോലെ തുല്യ പങ്ക് വഹിക്കുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്. അധ്വാനിയെ പോലെയോ അതിൽ അധികമോ പങ്ക് വഹിക്കുന്ന നേതാക്കളാണ് രാജീവ് ഗാന്ധിയും നരസിംഹറാവുവും. അധികാരത്തിൽ ഇരുന്ന് കൊണ്ട് പള്ളി തകർക്കാൻ സഹായിച്ചു എന്നത് മാത്രമല്ല അവർ ചെയ്ത തെറ്റ്, മറിച്ച് ഒരു സമൂഹത്തിന് മേൽ വിശ്വാസ വഞ്ചന കാണിച്ചു എന്നത് കൂടിയാണ്. ഹിന്ദുത്വയെയും അതിന്റെ ആശയത്തെയും പിന്തുണക്കുന്നതിലൂടെ തങ്ങൾക്ക് അധികാരം നില നിർത്താനാകുമെന്ന വിശ്വാസത്തിൽ കോൺഗ്രസ് പാർട്ടി തകർത്തത് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെയാണ്, മതേതരത്വം ഒരു സങ്കല്പം മാത്രമാണ് എന്ന് 1949-ലെ സംഭവം സൂചന നൽകിയെങ്കിലും 1992-ൽ അത് ഊട്ടി ഉറപ്പിക്കപ്പെട്ടു. ഇന്ത്യയിൽ ഭൂരിപക്ഷത്തെ മറികടന്നു കൊണ്ട് നീതി പോലും നടപ്പിലാവില്ല എന്ന് ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിന് സന്ദേശവും നൽകി. മുസ്‌ലിംകൾക്ക് മേൽ അനീതി ചെയ്താലും അത് ഇവിടെ ഒരു വിഷയമോ പ്രശ്നമോ അല്ല. ഇസ്ലാമൊഫോബിയ ആര് ഉയർത്തിയാലും അതിന് പിന്തുണ ഏറെയാണ്, കാരണം അനീതി അനുഭവിക്കാൻ വിധിച്ചരാണ് ഈ സമൂഹം എന്ന പൊതുധാരണ ഈ വർഷങ്ങൾക്കിടയിൽ രൂപപ്പെടുത്തി. അതിന് കാരണമായത് പലപ്പോഴും അനീതി കണ്ടിട്ടും ഈ സമൂഹം തന്നെ പാലിച്ച അപകടകരമായ മൗനമായിരുന്നു.

"ഇസ്ലാമൊഫോബിയ ആര് ഉയർത്തിയാലും അതിന് പിന്തുണ ഏറയാണ്, കാരണം അനീതി അനുഭവിക്കാൻ വിധിച്ചരാണ് ഈ സമൂഹം എന്ന പൊതുധാരണ ഈ വർഷങ്ങൾക്കിടയിൽ രൂപപ്പെടുത്തി. അതിന് കാരണമായത് പലപ്പോഴും അനീതി കണ്ടിട്ടും ഈ സമൂഹം തന്നെ പാലിച്ച അപകടകരമായ മൗനമായിരുന്നു."

1992-ലെ തകർച്ചക്ക് ശേഷം വരുന്ന എല്ലാ ഡിസംബർ 6-ഉം 'മുസ്ലിം സമൂഹം അക്രമം നടത്താൻ' വേണ്ടി തയ്യാറാവുന്ന ദിവസമാക്കി ചിത്രീകരിക്കപ്പെട്ടു. മുസ്ലിംകൾ വില്ലന്മാരായ അത്തരം സിനിമകളും ഉണ്ടായി. അങ്ങനെ മാധ്യമങ്ങളും കലയും ഡിസംബർ ആറിന് മറ്റൊരു രൂപം കൊടുത്തു. വാദിയെ പ്രതിയാക്കി മാറ്റി. ബാബരിയുടെ ഓർമകളെ മായിച്ചു കളയാൻ, അങ്ങനെ ഒന്ന് നടന്നിട്ടില്ല എന്ന് സ്ഥാപിക്കലായി മുഖ്യധാരാ പാർട്ടികളുടെ ലക്ഷ്യം. ഇനി അഥവാ ബാബരിയെ പറ്റി പറഞ്ഞാൽ അവർ വർഗീയ വാദികളും, തീവ്രവാദികളുമായി ചിത്രീകരിക്കപ്പെട്ടു. എന്തായാലും ഇന്നും ബാബരിയെ ഓർമ്മിക്കുന്ന സംഘടനകളും പാർട്ടികളും ചുരുക്കമാണ്. ആ ചുരുക്കത്തിൽ തന്നെ പ്രമുഖ സംഘം കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് എന്നത് മറ്റൊരു വാസ്തവം. എന്നാൽ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ കേരളത്തിൽ സി.പി.എം പയറ്റുന്നത് പണ്ട് ബാബരി വിഷയത്തിൽ കോൺഗ്രസ് പയറ്റിയ തന്ത്രത്തെ പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് മാറ്റി പുത്തൻ ഗ്ലാസ് കുപ്പിയിൽ ആക്കി എന്ന് മാത്രം. അവർ ചതിച്ചത് പോലെ മുസ്ലിം സമൂഹത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ചതിക്കുന്നത് നമുക്ക് ചരിത്രം വെച്ചു കൊണ്ട് തന്നെ മനസിലാക്കാൻ കഴിയും. കോൺഗ്രസിന് പറ്റിയ പിഴ കമ്മ്യൂണിസ്റ്റ് പാർട്ടി ആവർത്തിക്കുന്നത് കാണുമ്പോൾ വിഷമത്തെക്കാൾ സഹതാപമാണ് തോന്നുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധഃപതനം ഓർത്ത്.

ഇന്ത്യൻ മണ്ണിൽ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിനും മറ്റു പിന്നോക്ക സമൂഹത്തിനും നീതി ലഭിക്കില്ല എന്ന സന്ദേശമാണ് ബാബരി തകർത്തപ്പോൾ നൽകിയത്. കോടതി വിധിയും അതിലെ വാക്കുകളും അത് അരക്കിട്ട് ഉറപ്പിച്ചു. ഇനി ഈ സമൂഹങ്ങൾക്ക് വിശ്വാസം തിരിച്ചു കിട്ടണം എന്നുണ്ടെങ്കിൽ അതിന് ഒരേ ഒരു മാർഗമേ ഉള്ളു. അത് ബാബരിയാണ്. ആ മണ്ണിൽ വീണ്ടും ആ പള്ളി ഉയരുക എന്നതാണ്. ബാബിരിയാണ് നീതി, ബാബരി മാത്രമാണ് നീതി. 92-ലെ തകർച്ചക്ക് ശേഷമുള്ള ഏറ്റവും വലിയ മുദ്രാവാക്യമായും, ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഐക്കണായും ബാബരി മാറി. ഇനിയും ഇത് ഉറക്കെ തന്നെ ആളുകൾ പറഞ്ഞു കൊണ്ടേയിരിക്കും. ബാബരിയെ മറക്കാൻ പറയുന്നവരോട്. ബാബരിയെ മറന്നു കൊണ്ട് നിങ്ങൾക്ക് വരും കാല രാഷ്ട്രീയം സാധ്യമല്ല, കാരണം ഇന്ത്യയുടെ വർത്തമാന കാലത്ത് നാം കാണുന്ന തീവ്രമായ മുസ്ലിം വേട്ടക്ക് ലൈസൻസ് ലഭിച്ചത് ബാബരിയിലൂടെയാണ്. അത് കൊണ്ട് ബാബരിയെ മറന്നിട്ടുള്ള കൺസ്ട്രിക്റ്റീവ് പൊളിറ്റിക്സ് ഒരിക്കലും കൺസ്ട്രിക്റ്റീവ് ആയിരിക്കില്ല, ആവാനും പോകുന്നില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.

Sahal Ashraf

Sahal Ashraf

R

Create a free website with Framer, the website builder loved by startups, designers and agencies.