Fikr blogs

Varam unit

Fikr blogs

Varam unit

സിദ്ധീഖുo ഞാനും

സിദ്ധീഖുo ഞാനും

Fayis Abdullah

ഏഴാം നിലയിലെ ബാൽക്കണിയിലിരുന്ന് ഞാനും സിദ്ധീഖും അന്നത്തെ പെരുന്നാളിനെ കുറിച്ചോർത്തു.

സിദ്ധീഖ് അതാണോർക്കുന്നതെന്ന് എനിക്കും ഞാൻ അതാണോർക്കുന്നതെന്ന് സിദ്ധീഖിനും മനസ്സിലായി.

ഏഴ് നിലക്കും താഴെ, ഗ്രൗണ്ടിൽ പുളിമരം പോലൊരു മരത്തിന്റെ തടിയൻ വേരുകളിലേക്കാണ് സിദ്ധീഖിന്റെ നോട്ടം.

ഞാനും അങ്ങോട്ട് തന്നെ നോക്കി.


പെരുന്നാളിന് പോയത് ട്രെയിനിലാണ്.

ഏറ്റവുമടുത്തെ ഈദ് ഗാഹിലെത്താൻ രണ്ടര മണിക്കൂർ ട്രെയിൻ യാത്ര.

സിദ്ധീഖ് വെള്ള തുണിയും വെള്ള ഷർട്ടും ഇട്ടിരിക്കുന്നു.

തിരിക്കിനിടയിൽ വാതിൽക്കൽ നിന്ന് സിദ്ധീഖ് പാടങ്ങൾ നോക്കി നിന്നു.


ഞാനും അവ തന്നെ നോക്കി നിന്നു.

അന്നേരം, ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് സുന്നത്ത് നിസ്കരിച്ചതാണ് സിദ്ദീഖ് ഓർക്കുന്നതെന്ന് എനിക്ക് തോന്നി. ഞാനും അതോർത്തു. പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് നിലത്തിലെ കല്ലുകളും മറ്റും സൂജൂദിൽ വെച്ച് നെറ്റിയിൽ കുത്തിയത് അവൻ ഓർക്കുന്നുണ്ട്. എന്ത് ഭംഗിയുള്ള വേദനയായിരുന്നു അത്.


മലർകോട്ല പള്ളിക്ക് പുറത്ത് യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചു തോക്ക് പിടിച്ച് കാവൽ നിൽക്കുന്ന പോലീസുകാരെ സിദ്ദീഖ് കുറേ നേരം നോക്കി. ഞാനും അവരെ നോക്കി. മലർകോട്ലയിലെ മുസ്ലിംകൾ തോർത്തുമുണ്ടുകളും നെറ്റിയിലേക്ക് പടരുന്ന പുല്ലുകളുള്ള പുൽപ്പായയും വിരിപ്പുകളും കൊണ്ട് വന്നിരുന്നു. അതിലാരുടെയോ പായയിൽ ചെന്ന് ഞാനും സിദ്ധീഖും നിസ്കരിച്ചു. വൈക്കോലിന്റെയും അത്തറിന്റെയും വിയർപ്പിന്റെയും മണം മൂക്കിലെത്തിയപ്പോൾ സൂജൂദിൽ വെച്ച് സിദ്ധീഖിന്റെ കണ്ണ് നിറഞ്ഞു, എന്റെയും. അടുത്തടുത്തിരുന്നിട്ടും മുഖം പോലും കാണാത്ത, ചൊല്ലുന്നതിലും പറയുന്നതിലും സമർപ്പണത്തിലും ചെയ്തിയിലും സാമ്യം പുലർത്തിയ ആ അപരിചിതന്റെ ഗന്ധത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങളുടെ സുജൂദ് അതിന്റെ ധർമ്മം പൂർണ്ണമായും പൂർത്തീകരിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ സുജൂദെന്ന് ഞങ്ങൾ വിചാരിച്ചു.


സിദ്ധീഖ് ബാൽക്കണിയിലെ ഇരുമ്പുകമ്പിയോട് ചേർന്നിരുന്ന് മരത്തിന്റെ മുത്ത് നിറഞ്ഞ തസ്ബീഹ് മാലയിൽ ദിക്ർ ചൊല്ലാൻ തുടങ്ങി. ആസാമിലെ തേസ്പൂരിനടുത്ത് ബ്രഹ്മപുത്രയിൽ നിന്നും വുളു ചെയ്ത് ഏതോ ഭീമൻ പാലത്തിന്റെ തൂണിനു താഴെ ഇരുന്ന് നിസ്കരിച്ചതാണ് അവനിപ്പോൾ ഓർക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാനും അതോർത്തു. അന്ന് സുജൂദ് ചെയ്യാൻ ഒരു നിലമില്ലായിരുന്നു. ഞങ്ങൾ വായുവിൽ സുജൂദ് ചെയ്തു. കാറ്റ് ഞങ്ങളുടെ നെറ്റിയെയും തലയെയും താങ്ങുന്നതായി തോന്നി. സിദ്ധീഖിന് കാറ്റ് തലോടിയതായും തോന്നിയിരുന്നെന്ന് പിന്നീട് പറഞ്ഞിരുന്നു.

സിദ്ധീഖ് ദിക്ർ തുടർന്നു.


സിദ്ധീഖിന്റെ നോട്ടം മാറിയത് ഞാൻ ശ്രദ്ധിച്ചു. പുളിമരം പോലത്തെ മരത്തിൽ നിന്നും കണ്ണെടുത്ത് ഇപ്പോൾ ആകാശത്തേക്കാണ് നോട്ടം. അവൻ അടുത്ത പെരുന്നാൾ നിസ്കാരം കാത്തിരിക്കുകയാണെന്ന് തോന്നി.


അവനെ പോലെ പെരുന്നാൾ നിസ്കാരത്തിലെ സുജൂദിനെ പറ്റി ഞാനും സങ്കൽപ്പിച്ചു. തണുത്തുവിറച്ച് ഏതെങ്കിലും മഞ്ഞുമലയിലോ, ശ്വാസം കൊണ്ട് നിറഞ്ഞ അഭയാർത്ഥി ക്യാമ്പുകളിലെ മുറികളിലോ മരുഭൂമിയിലോ റെയിൽവേ സ്റ്റേഷനുകളിലോ മറ്റൊരു ജീവിതം മണക്കുന്ന ഈദ് ഗാഹിലെ പായയിലോ.


സിദ്ധീഖ് തന്റെ ശ്വാസത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാനും.

Fayis Abdullah

Fayis Abdullah

R

Create a free website with Framer, the website builder loved by startups, designers and agencies.