Fikr blogs

Varam unit

Fikr blogs

Varam unit

എൽ ഡി എഫിന്റെ മുസ്ലിം വിരുദ്ധത ഗുണം ചെയ്തത് ആർക്ക്?

എൽ ഡി എഫിന്റെ മുസ്ലിം വിരുദ്ധത ഗുണം ചെയ്തത് ആർക്ക്?

K SHABAS HARIS

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽ ഡി എഫ് കനത്ത തിരിച്ചടി ഏറ്റു വാങ്ങിയിരിക്കുകയാണ്. നിയമ സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വളരെ പ്രധാനപ്പെട്ട ഈ തെരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച വിജയം തന്നെയാണ് കൈവരിച്ചിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന സംഗതി എൻ ഡി എ ഉണ്ടാക്കിയിട്ടുള്ള മുന്നേറ്റമാണ്. 2020ലെ തെരഞ്ഞെടുപ്പിൽ വെറും 19 ഗ്രാമ പഞ്ചായത്തുകൾ മാത്രം നേടിയിരുന്ന എൻ ഡി എ എന്നാൽ ഇത്തവണ 26 ഗ്രാമ പഞ്ചായത്തുകളിൽ വിജയിച്ച് കഴിഞ്ഞിട്ടുണ്ട്. 2 മുനിസിപ്പാലിറ്റികളിൽ ഒന്ന് നഷ്ടപ്പെട്ട് പകരം മറ്റൊന്ന് നേടി ഇത്തവണയും രണ്ട് നിലനിർത്താൻ എൻ ഡി എക്ക് സാധിച്ചിട്ടുണ്ട്. 6 കോർപ്പറേഷനുകളിൽ കഴിഞ്ഞ തവണ ഒന്നും നേടാൻ കഴിയാതെ പോയ എൻ ഡി എ എന്നാൽ ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുമായി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളിൽ എൽ ഡി എഫ് പരാജയപ്പെട്ട ഇടങ്ങളിലാണ് എൻ ഡി എ ഇത്രയും മികച്ച നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. എന്നാൽ, ഇങ്ങനെ എൻ ഡി എ ജയിച്ച അധിക സ്ഥലങ്ങളിലും യു ഡി എഫിന് സീറ്റുകൾ കുറഞ്ഞതായി കാണുന്നുമില്ല. കാര്യം വ്യക്തമാണ്, വോട്ട് എൻ ഡി എയിലേക്ക് ചോർന്നത് എൽ ഡി എഫ് വോട്ട് ബാങ്കിൽ നിന്ന് തന്നെ.


എൽ ഡി എഫിന്റെ ഭൂരിപക്ഷ പ്രീണനം:

കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് മനം മടുത്തു എന്ന് തിരിച്ചറിഞ്ഞ ഇടതുപക്ഷ സർക്കാർ ഭരണ പോരായ്മകൾ മറച്ചു വെക്കാനും, മൂന്നാമത് അധികാരം ഉറപ്പിക്കുന്നതിനും കഴിഞ്ഞ കുറച്ച് കാലങ്ങളിലായി പയറ്റി കൊണ്ടിരിക്കുന്ന തന്ത്രമാണ് മുസ്ലിം വിരുദ്ധതയും, ഭൂരിപക്ഷ പ്രീണനവും. പാർട്ടി സെക്രട്ടറി മുതൽ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ വരെ വളരെ ഇസ്‌ലാമോഫോബിക്കായിട്ടുള്ള പരാമർശങ്ങൾ ഒരു മടിയുമില്ലാതെ പരസ്യമായി പറയുകയും, അത്‌ പ്രചരിപ്പിക്കുകയും ചെയ്തതിന് കേരളം സാക്ഷിയാണ്. അതേ സമയം തന്നെ വെള്ളാപ്പള്ളി നടേശൻ തൊട്ട് യോഗി ആദിത്യനാഥ് വരെ സർക്കാരിന്റെ സുഹൃത്തുക്കളായി തീരുന്നതും നമ്മൾ കണ്ടു. ഒപ്പം ഘടക കക്ഷികളെ പോലും അറിയിക്കാതെ ആർ എസ്സ് എസ്സ് താത്പ്പര്യങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങളും കേരളം കണ്ടതാണ്. അഥവാ, കുറച്ച് കാലങ്ങളിലായി ഹിന്ദുത്വ നറേറ്റീവുകൾ ഏറ്റു പിടിച്ച് അത്‌ വോട്ടാക്കി തീർക്കാനുള്ള ശ്രമത്തിലായിരുന്നു സി പി എം. എൽ ഡി എഫിന്റെ ഹിന്ദുത്വ പ്രചരണവും, മുസ്ലിം വിരുദ്ധതയും സമൂഹത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി ഉണ്ടാക്കിയ നേട്ടം സൂചിപ്പിക്കുന്നത്. എൽ ഡി എഫ് ഈ പ്രചരണം തുടങ്ങി വെച്ചത് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലക്ഷ്യം വെച്ചായിരുന്നുവെങ്കിലും, വോട്ട് ചെന്നെത്തിയത് ബി ജെ പിയുടെ അക്കൗണ്ടിലേക്കാണ്. സി പി എമ്മിന് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചുമില്ല, എൽ ഡി എഫ് പ്രചരണത്തിൽ ബി ജെ പി നേട്ടമുണ്ടാക്കുകയും ചെയ്തു.

വെള്ളാപ്പള്ളി നടേശൻ


തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റ തിരിച്ചടി:

2020ൽ 51 സീറ്റുകൾ നേടിയാണ് എൽ ഡി എഫ് തിരുവനന്തപുരം കോർപ്പറേഷനിൽ ജയിക്കുന്നത്. എൻ ഡി എ 34, യു ഡി എഫ് 10 എന്നതായിരുന്നു അന്നത്തെ സ്ഥിതി. അന്ന് ആ വിജയം എൽ ഡി എഫ് ആഘോഷിച്ചത് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെ മേയാറാക്കി കൊണ്ടാണ്. എന്നാൽ, 2025ലേക്ക് എത്തുമ്പോൾ എൽ ഡി എഫ് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. എൻ ഡി എ 50 സീറ്റിൽ വിജയിച്ചിരിക്കുന്നു. എൽ ഡി എഫ് നേടിയതാകട്ടെ വെറും 29 സീറ്റുകൾ. തിരുവനന്തപുരം കോർപ്പറേഷനിൽ യു ഡി എഫ് 19 സീറ്റുകൾ നേടി കൊണ്ട് കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. എൽ ഡി എഫിന് നഷ്ടപ്പെട്ട 21 സീറ്റുകളിൽ നിന്ന് 16 സീറ്റുകൾ ഇത്തവണ നേടിയിട്ടുള്ളത് എൻ ഡി എയാണ്.


തിരുവനന്തപുരത്തെ ഗ്രാമ പഞ്ചായത്തുകൾ:

ഇത്തവണ എൻ ഡി എ തിരുവനന്തപുരം ജില്ലയിൽ 6 ഗ്രാമ പഞ്ചായത്തുകളാണ് ജയിച്ചത്. അതിൽ അത്തിയന്നൂർ, മറന്നല്ലൂർ, വിളപ്പിൽ, അഴൂർ എന്ന ഗ്രാമ പഞ്ചായത്തുകൾ 2020ൽ എൽ ഡി എഫ് ജയിച്ചതായിരുന്നു. ഇതിൽ തന്നെ അഴൂർ പഞ്ചായത്തിൽ എൽ ഡി എഫിന്റെ സീറ്റ് 11ൽ നിന്ന് നാലായി ചുരുങ്ങുകയും, എൻ ഡി എയുടെ 3ൽ നിന്ന് ഒമ്പതായി വർദ്ധിക്കുകയും ചെയ്തു.


കൊല്ലം:

കൊല്ലം ജില്ലയിൽ രണ്ട് ഗ്രാമ പഞ്ചായത്തുകളാണ് എൻ ഡി എ വിജയിച്ചിട്ടുള്ളത്. അതിൽ ചിറക്കര പഞ്ചായത്ത് കഴിഞ്ഞ തവണ എൽ ഡി എഫ് ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു.


പത്തനംതിട്ട:

പത്തനംതിട്ടയിൽ 4 ഗ്രാമ പഞ്ചായത്തുകളാണ് എൻ ഡി എ വിജയിച്ചിട്ടുള്ളത്. അതിൽ യു ഡി എഫ് ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്ത് മാറ്റി നിർത്തിയാൽ അയിരൂർ, കുത്തൂർ, പന്തളം - തെക്കേക്കര ഗ്രാമ പഞ്ചായത്തുകൾ എൽ ഡി എഫ് ഭരിച്ചവയായിരുന്നു. ഇതിൽ കുത്തൂരിൽ എൽ ഡി എഫ് 8ൽ നിന്ന് 2 സീറ്റുകളിലേക്ക് ചുരുങ്ങുകയും, എൻ ഡി എ മൂന്നിൽ നിന്ന് ആറിലേക്ക് വർദ്ധിക്കുകയും ചെയ്തു. അയിരൂർ 6 സീറ്റുകൾ ഉണ്ടായിരുന്ന എൽ ഡി എഫ് ഇത്തവണ നേടിയത് വെറും 2 സീറ്റ്. പന്തളം - തെക്കേക്കരയിൽ എൽ ഡി എഫ് 8ൽ നിന്ന് നാലിലേക്ക് ചുരുങ്ങുകയും, എൻ ഡി എ നാലിൽ നിന്ന് ഒമ്പതിലേക്ക് വർദ്ധിക്കുകയും ചെയ്തു.


ആലപ്പുഴ:

ആലപ്പുഴ ജില്ലയിൽ 5 ഗ്രാമ പഞ്ചായത്തുകളിലാണ് എൻ ഡി എ വിജയിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തുകളായിരുന്നു. എന്നാൽ എൽ ഡി എഫ് ഭരിച്ചിരുന്ന ബുദ്ധന്നൂർ പഞ്ചായത്ത് ഇത്തവണ വിജയിച്ചത് എൻ ഡി എയാണ്. ഇവിടെ എൽ ഡി എഫ് 9ൽ നിന്നും 5 സീറ്റുകളിലേക്ക് ചുരുങ്ങിയത് കാണാം.


കോട്ടയം:

കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിലാണ് ഇത്തവണ എൻ ഡി എ വിജയിച്ചിട്ടുള്ളടത്. അതിൽ ഒരു പഞ്ചായത്ത് കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന പഞ്ചായത്തായിരുന്നു. ബാക്കി രണ്ട് പഞ്ചായത്തുകളായ ഐമനവും, കിടങ്ങൂരും എൽ ഡി എഫ് ഭരിച്ച പഞ്ചായത്തുകളായിരുന്നു.


പാലക്കാട്‌:

പാലക്കാട് ജില്ലയിൽ രണ്ട് പഞ്ചായത്തുകളിലാണ് ഇത്തവണ എൻ ഡി എ ഭരണം ഉറപ്പിച്ചിരിക്കുന്നത്. ഇതിൽ അകത്തേക്കര ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ തവണ എൽ ഡി എഫ് ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു.

കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ തവണ എൻ ഡി എ വിജയിച്ച പഞ്ചായത്തുകൾ അവർക്ക് നിലനിർത്താൻ സാധിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഗ്രാമ പഞ്ചായത്തുകളിൽ എൻ ഡി എക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല. ഒപ്പം എല്ലാ ജില്ലകളിലെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൻ ഡി എക്ക് കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നത്:

യു ഡി എഫിന്റെ മികച്ച വിജയം അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ശുഭ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്നാൽ നമ്മൾ ഈ സൂചിപ്പിച്ച എൻ ഡി എയുടെ വളർച്ചയും, അതിന് കാരണമായി തീർന്ന ഇടതുപക്ഷ നിലപാടും പൊതു സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഇടതുപക്ഷം തുടർന്നും ഇതേ നിലപാടിൽ സഞ്ചരിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പ് നമുക്ക് കാണിച്ച് തന്നത് പോലെ അത്‌ ഇടതുപക്ഷത്തിന്റെ തന്നെ അന്ത്യത്തിലേക്കും, ഹിന്ദുത്വയുടെ ഉദയത്തിലേക്കുമായിരിക്കും ചെന്നെത്തുക.

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.